ന്യൂഡല്‍ഹി: പത്തുവര്‍ഷങ്ങള്‍ക്ക് മുന്‍പ് കൊല്ലപ്പെട്ടയാള്‍ ജീവനോടെ തിരിച്ചെത്തി. ഭഗവന്‍ ദാസ് എന്നയാളാണ് വര്‍ഷങ്ങള്‍ക്കുശേഷം നാട്ടില്‍ തിരിച്ചെത്തിയത്. എന്നാല്‍ ഭഗവന്‍ ദാസിനെ കൊന്നകേസില്‍ ജീവപര്യന്തത്തിന് വിധിക്കപ്പെട്ട 3 പേര്‍ക്ക് ഒന്‍പതര വര്‍ഷമാണ് ജയിലില്‍ കഴിച്ചുകൂട്ടേണ്ടി വന്നത്. രാമേശ്വര്‍, അദ്ദേഹത്തിന്റെ പിതാവ് മോഹന്‍, ബന്ധുവായ ദാല്‍ ചന്ദ് എന്നിവര്‍ക്കെതിരെയായിരുന്നു 'കൊലപാത'ക്കുറ്റത്തിന് കേസ്. 2000 ഓഗസ്റ്റ് 2നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ജോലിയന്വേഷിച്ച് നാടുവിട്ട ഭഗവന്‍ ദാസിനെ കൊലപ്പെടുത്തിയതാണെന്നുകാണിച്ച് ഗ്രാമത്തിലെ പ്രമുഖന്‍ രാമേശ്വറിനേയും കുടുംബത്തിനേയും ബന്ധപ്പെടുത്തി പരാതി നല്‍കുകയായിരുന്നു.
വിചാരണ ഘട്ടത്തിലും മൂന്നു പ്രതികളും തങ്ങള്‍ നിരപരാധികളാണെന്നും മനപൂര്‍വ്വം കേസില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണെന്നും പലതവണ കോടതിയില്‍ ആവര്‍ത്തിച്ചെങ്കിലും ഫലമുണ്ടായില്ല. 2003 ഫിബ്രവരി 10ന് ഝാന്‍സിയിലെ സെഷന്‍സ് കോടതി മൂന്നു പേരെയും കുറ്റക്കാരായി കണ്ടെത്തി ജീവപര്യന്തം തടവിന് വിധിച്ചു. 2009 ഒക്‌ടോബറില്‍ അലഹബാദ് ഹൈക്കോടതിയും മൂന്നു പ്രതികളുടെയും ഹര്‍ജി തള്ളി കീഴ്‌ക്കോടതി വിധി ശരിവെക്കുകയും ചെയ്തു.
കഴിഞ്ഞ ഡിസംബറില്‍ കൊല്ലപ്പെട്ടുവെന്ന് കരുതിയ ഭഗവന്‍ദാസ് ഒരു ദിവസം നാട്ടില്‍ പ്രത്യക്ഷപ്പെടുകയും പോലീസിനും മാധ്യമങ്ങള്‍ക്ക് മുമ്പാകെ ഹാജരാവുകയും ചെയ്തു. അതോടെ ചെയ്യാത്ത കുറ്റത്തിന് തങ്ങള്‍ക്കെതിരെ കുറ്റം ചാര്‍ത്തിയ സംസ്ഥാന പ്രോസിക്യൂഷനെതിരെ ഒരോരുത്തരും 50 ലക്ഷം രൂപ വീതം നഷ്ടപരിഹാരം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കി. മനോഹര്‍ സിങ് ബക്ഷിയാണ് സുപ്രീംകോടതിക്ക് മുമ്പാകെ നീതിപീഠത്തിന്റെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ വീഴ്ചയും യഥാര്‍ഥ വസ്തുതകളും ചൂണ്ടിക്കാട്ടിയത്. ജസ്റ്റിസ്മാരായ ആര്‍.എം ലോധ, എച്ച്.എല്‍ ഗോഖലെ എന്നിവരടങ്ങിയ ബഞ്ച് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട മൂന്നു പേരെയും അടിയന്തിരമായി ജാമ്യത്തില്‍ വിട്ടയക്കാന്‍ ഉത്തരവിട്ടു.